ന്യൂഡല്‍ഹി: ബജറ്റ് ചര്‍ച്ചയ്ക്കുമുമ്പ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അനുമതി നല്‍കാതിരുന്നതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ സഭാനടപടികള്‍ നിര്ത്തിവയ്ക്കുന്നതാണു കണ്ടത്.
രാവിലെ 11ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് ചില കാര്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍, ചോദ്യോത്തരവേളയില്‍ പ്രസംഗം അനുവദിക്കില്ലെന്നും ചര്‍ച്ചയുടെ സമയത്ത് പ്രതിപക്ഷനേതാവിന് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ ഉച്ചവരെ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയ്ക്കു മുന്നോടിയായി സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രതിപക്ഷാംഗങ്ങള്‍ അനുമതി തേടിയെങ്കിലും സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണ പ്രസാദ് ടെന്നട്ടി അനുമതി നല്‍കിയില്ല. ചര്‍ച്ചയ്ക്ക് ശശി തരൂരിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷനേതാവ് സംസാരിച്ചശേഷം താന്‍ പ്രസംഗിക്കാമെന്ന് അദ്ദേഹം പറഞ്ഞതോടെ സഭ രണ്ടാമതും നിര്‍ത്തിവച്ചു.
ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സമ്മേളിച്ചപ്പോള്‍ ബജറ്റ് ചര്‍ച്ചയ്ക്കുമുമ്പ് രാഹുല്‍ ഗാന്ധിക്ക് ചില കാര്യങ്ങള്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ളയുമായി പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായതായി സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്ന പാനല്‍ അംഗം സന്ധ്യ റായിയെ അറിയിച്ചു.
എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ചയെപ്പറ്റി തനിക്ക റിയില്ലെന്നും മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ആരെയും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും സന്ധ്യ റായ് വ്യക്തമാക്കി. ഈ സമയം പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന തരത്തിലൊരു ധാരണയില്ലെന്നും ലോക്സഭാ സ്പീക്കറെപ്പറ്റി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അദ്ദേഹം സഭയില്‍ ഉള്ളപ്പോള്‍ വേണമെന്നും പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റിന് ഒരു പാരമ്പര്യമുണ്ടെന്നും പ്രതിപക്ഷനേതാവ് ഒരു കാര്യം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നതു കേള്‍ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പറയാന്‍ പൂര്‍ത്തിയാക്കാതെ തരൂരിന്റെ മൈക്ക് ഓഫാക്കി. തുടര്‍ന്ന് സഭ പിരിഞ്ഞു.